തൃശ്ശൂർ: അറ്റകുറ്റപ്പണികൾക്കും ബലപരിശോധനകൾക്കുമായി അടച്ചിരുന്ന ചാലക്കുടി പാലം വീണ്ടും തുറന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായിരുന്ന വലിയ തിരക്കിന് ഇതോടെ കുറവുണ്ടായി.
പരിശോധനയിൽ പാലത്തിന് മറ്റു ബലക്ഷയങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. എന്നാൽ ബെയറിങ്ങുകൾ മാറ്റേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിന് തൃശ്ശൂർ പൂരം കഴിഞ്ഞ് വീണ്ടും പാലം അടയ്ക്കാൻ സാധ്യതയുണ്ട്. ഇതിനായി കലക്ടറുടെ അനുമതി തേടും. പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിക്കും.
ബെയറിങ്ങുകൾ മാറ്റാൻ ഏകദേശം രണ്ടാഴ്ച സമയം വേണ്ടിവരുമെന്നാണ് ദേശീയപാത ബ്രിഡ്ജ് വിഭാഗം അറിയിച്ചത്. പാലത്തിന്റെ തൂണുകളും സ്പാനും തമ്മിൽ ഘടിപ്പിച്ചിരിക്കുന്ന ബെയറിങ്ങുകൾ റബറും ലോഹവും ചേർന്നതാണ്. 25 വർഷം മുമ്പ് സ്ഥാപിച്ചതിനാൽ ഇപ്പോൾ തേയ്മാനം സംഭവിച്ചിട്ടുണ്ട്.
പാലം അടച്ചിരുന്ന സമയത്ത് എറണാകുളം ഭാഗത്തേക്കുള്ള പാലത്തിലൂടെയാണ് ഇരുദിശകളിലേക്കും വാഹനങ്ങൾ അനുവദിച്ചത്. പരിശോധനയ്ക്കായി പാലത്തിലെ ചില ഭാഗങ്ങൾ മുറിച്ചുമാറ്റുകയും ദ്വാരങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അവയെല്ലാം ശരിയാക്കി വീണ്ടും ഗതാഗതത്തിന് തുറന്നു നൽകിയിരിക്കുകയാണ്.




