ഹൈദരാബാദ്: മുൻ ബിആർഎസ് നേതാവ് കെ. കവിത തെലങ്കാനയിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ബിആർഎസിൽ നിന്ന് രാജിവച്ച് ഏഴ് മാസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. “തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്)” എന്നാണ് പുതിയ പാർട്ടിയുടെ പേര്. മുനീറാബാദിലെ കൺവെൻഷൻ സെന്ററിലാണ് പാർട്ടി പ്രഖ്യാപനം നടന്നത്. 2029ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്നും കവിത അറിയിച്ചു.
ബിആർഎസ് പാർട്ടി അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് മാറിയതായി കവിത വിമർശിച്ചു. ജനങ്ങളിൽ നിന്ന് പാർട്ടി അകന്നുവെന്നും തെലങ്കാനയുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് പുതിയ പാർട്ടി രൂപീകരിച്ചതെന്നും അവർ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. ബിആർഎസ് വർക്കിംഗ് പ്രസിഡന്റും സഹോദരനുമായ കെ.ടി. രാമ റാവുവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആണ് അവർ പാർട്ടി വിട്ടത്. കുടുംബത്തിനകത്തെ രാഷ്ട്രീയ തർക്കമാണ് പുതിയ പാർട്ടി രൂപീകരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഹൈദരാബാദിലെ വീട്ടിൽ പൂജ നടത്തിയ ശേഷം പാർട്ടി പ്രഖ്യാപനം നടത്തിയ കവിത, ഗൺപാർക്കിലെ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തു. നാടൻ പാട്ടുകളും നൃത്തങ്ങളും ഉൾപ്പെടെയുള്ള ആഘോഷപരിപാടികളോടെയാണ് പ്രഖ്യാപന ചടങ്ങ് നടന്നത്. 2009ലെ തെലങ്കാന പ്രക്ഷോഭത്തിലെ തന്റെ പങ്കാളിത്തം ഓർമ്മിപ്പിക്കുന്ന ദൃശ്യങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു.




