തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർദേശം. അടുത്ത രണ്ടുദിവസം കൂടി കടുത്ത ചൂട് അനുഭവപ്പെടുമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി പ്രതികരിച്ചത്. ചൂട് കാരണം ശാരീരിക പ്രശ്നങ്ങൾക്കൊപ്പം മാനസിക അസ്വസ്ഥതകളും ഉണ്ടാകുന്ന സാഹചര്യമുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു.
വേനൽമഴ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അതുവരെ തീപിടിത്തം, പാമ്പുകടി തുടങ്ങിയ അപകടങ്ങളിൽ ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. എല്ലാവരും കൂടുതൽ വെള്ളം കുടിക്കണമെന്നും വിശ്രമം എടുക്കണമെന്നും നിർദേശം നൽകി. പകൽ സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണം. ആരോഗ്യപ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായവർ സ്വയം നിയന്ത്രണം പാലിക്കുന്ന രീതിയിൽ വീട്ടിൽ തുടരണമെന്നും നിർദേശമുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾക്ക് ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ ആവശ്യമായ വിശ്രമം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ടും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആനകളെ ചൂടിൽ നിന്ന് രക്ഷിക്കാൻ വെള്ളം നൽകുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സംഘാടകരോട് നിർദേശിച്ചതായി മന്ത്രി അറിയിച്ചു.




