തിരുവനന്തപുരം: മലയിൻകീഴിലെ പഞ്ചായത്ത് മണപ്പുറം വാർഡിലെ ആളിയോട്ടുകോണം, കാരക്കോണം പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തിൽ ചെളി കലർന്നതായി പരാതി. പത്തു ദിവസത്തിലേറെയായി ഈ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെയാണ് വെള്ളം വീണ്ടും വിതരണം തുടങ്ങിയത്. എന്നാൽ ഉച്ചയ്ക്ക് ശേഷം ലഭിച്ച വെള്ളത്തിന് നിറവ്യത്യാസം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മണിക്കൂറുകളോളം ഈ അവസ്ഥ തുടർന്നതായും അവർ പറയുന്നു.
ഇത് നാട്ടുകാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചു. എന്നാൽ കാളിപ്പാറ ശുദ്ധജല കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ അടച്ചിരുന്ന വാൽവുകൾ തുറന്നപ്പോഴാണ് പൈപ്പ്ലൈനുകളിൽ ചെളി കലർന്ന വെള്ളം എത്തിയതെന്ന് വാട്ടർ അതോറിറ്റി നെയ്യാറ്റിൻകര സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇത് താൽക്കാലിക പ്രശ്നമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വാട്ടർ അതോറിറ്റി വിശദീകരിച്ചു.




