ഭൂമിയിലെ ജലം എവിടെ നിന്നാണ് ഉണ്ടായത് എന്ന ചോദ്യത്തെ ചുറ്റിപ്പറ്റി ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചര്‍ച്ചകള്‍ ശക്തമാകുന്നു. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ സ്‌ഫിയർ-എക്‌സ് ബഹിരാകാശ ദൂരദർശിനി ക്ഷീരപഥ ഗാലക്സിയിലെ സൈഗ്നസ് എക്സ് എന്ന നക്ഷത്രജനന മേഖലയിലെ വൻ ജലഐസ് നിക്ഷേപങ്ങൾ കണ്ടെത്തിയതാണ് ഈ ചര്‍ച്ചയ്ക്ക് വഴിവച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം 4,500 പ്രകാശവർഷം അകലെയുള്ള ഈ പ്രദേശം നക്ഷത്രങ്ങൾ രൂപപ്പെടുന്ന സജീവ മേഖലയായി അറിയപ്പെടുന്നു.
‘ഇന്റർസ്റ്റെല്ലാർ ഗ്ലേഷ്യേഴ്‌സ്’ എന്ന് വിശേഷിപ്പിക്കുന്ന ഈ ഐസ് നിക്ഷേപങ്ങൾ ജീവന്റെ ഉദ്ഭവത്തിന് ആവശ്യമായ പ്രധാന രാസഘടകങ്ങൾ ഉൾക്കൊള്ളുന്നതായി ശാസ്ത്രജ്ഞർ കരുതുന്നു. ഭൂമിയിലുള്‍പ്പെടെയുള്ള ഗ്രഹങ്ങളിലെ ജലത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ധാരണകളിൽ ഇത് വലിയ മാറ്റം ഉണ്ടാക്കാമെന്നുമാണ് വിലയിരുത്തൽ.
2026 ഏപ്രിൽ 15ന് പ്രസിദ്ധീകരിച്ച പഠനം ഹാർവാർഡ്–സ്മിത്ത്സോണിയൻ ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോസഫ് ഹോറയുടെ നേതൃത്വത്തിലാണ് നടന്നത്. 2025 മാർച്ചിൽ വിക്ഷേപിച്ച ഈ ദൂരദർശിനി ഇപ്പോൾ 102 ഇൻഫ്രാറെഡ് തരംഗദൈർഘ്യങ്ങളിൽ ആകാശത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നാല് ഘട്ടങ്ങളിലായി നടത്താനിരിക്കുന്ന സമഗ്ര ആകാശമാപനത്തിന്റെ ആദ്യഘട്ടമാണിത്.
സൈഗ്നസ് എക്സ് മേഖലയിലെ നിരീക്ഷണങ്ങളിൽ നിന്ന്, ഐസ് നിക്ഷേപങ്ങൾ വൻ വാതക-ധൂളി മേഘത്തിന്റെ മുഴുവൻ ഭാഗത്തും വ്യാപിച്ചുകിടക്കുന്നതായി കണ്ടെത്തി. മുമ്പ് കരുതിയതിലേറെ വ്യാപ്തിയുള്ളതാണ് ഇവ. ഐസ് കൂടുതലുള്ള പ്രദേശങ്ങളിൽ ചെറുതായ പൊടികണങ്ങൾ ചേർന്ന് രൂപപ്പെട്ട ഇരുണ്ട പാതകൾ കാണപ്പെടുന്നു. ഈ പൊടി ബഹിരാകാശ വികിരണങ്ങളിൽ നിന്ന് ഐസിനെ സംരക്ഷിക്കുന്ന ഒരു കവചമായി പ്രവർത്തിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഈ കണ്ടെത്തൽ ഭാവിയിലെ ഗ്രഹ രൂപീകരണത്തെയും ജീവന്റെ സാധ്യതകളെയും കുറിച്ച് നിർണായക സൂചനകൾ നൽകുന്നു. ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്തിൽ വാതകങ്ങളും പൊടിയും ചേർന്ന് പുതിയ ഗ്രഹങ്ങൾ രൂപപ്പെടുമ്പോൾ, ഈ ഐസ് നിക്ഷേപങ്ങൾ അവയിൽ പതിച്ച് ജലവും ജീവൻ നിലനിറുത്താനുള്ള ഘടകങ്ങളും എത്തിക്കാൻ സഹായിക്കാമെന്ന് കരുതുന്നു.
രണ്ടുവർഷം നീണ്ടുനിൽക്കുന്ന ഈ ദൗത്യം, നമ്മുടെ ഗാലക്സിയിലെ ഐസ് വിതരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുമെന്നാണ് പ്രതീക്ഷ. ഇതോടെ ഭൂമിപോലുള്ള ജലസമ്പത്തുള്ള ഗ്രഹങ്ങൾ മറ്റിടങ്ങളിലും ഉണ്ടായിരിക്കാമെന്ന സാധ്യത കൂടുതൽ ശക്തമാകുന്നു.




