മൂന്നാർ: പാചകവാതക ക്ഷാമം രൂക്ഷമായതോടെ മൂന്നാർ പ്രദേശത്തെ ജനങ്ങൾ വലിയ ദുരിതത്തിൽ. സിലിണ്ടർ ലഭിക്കാനായി ആളുകൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്. മൂവായിരത്തിലധികം പേർ താമസിക്കുന്ന വിവിധ നഗരപ്രദേശങ്ങളിലേക്കാണ് സിലിണ്ടർ വിതരണത്തിൽ വലിയ തടസ്സം നേരിടുന്നത്. ഇവിടെ ഇടയ്ക്കിടെ മാത്രമാണ് ഗ്യാസ് സിലിണ്ടർ വാഹനങ്ങൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
ബുക്ക് ചെയ്ത് 45 ദിവസം കഴിഞ്ഞവരോട് പോലും കാലി സിലിണ്ടറുമായി പൊലീസ് സ്റ്റേഷനിന് സമീപമുള്ള ബൈപാസ് റോഡിൽ എത്തി കാത്തിരിക്കണമെന്ന് വിതരണക്കാർ നിർദേശിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. പലപ്പോഴും പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് വാഹനങ്ങൾ എത്തുന്നത്.
എന്നാൽ എത്തുന്ന സിലിണ്ടറുകൾ ആവശ്യത്തിനേക്കാൾ കുറവായതിനാൽ ഭൂരിഭാഗം ആളുകൾക്ക് ഗ്യാസ് ലഭിക്കാതെ മടങ്ങേണ്ടിവരുന്നു. ഇതോടെ നാട്ടുകാർക്കും വിതരണക്കാരനും ഇടയിൽ തർക്കങ്ങൾ ഉണ്ടാകുന്നതും, ചിലർ പ്രതിഷേധിച്ച് വാഹനങ്ങൾ തടയുന്നതുമെല്ലാം പതിവായി മാറിയിരിക്കുകയാണ്.




