ബെംഗളൂരു: ഐപിഎൽ മത്സരത്തിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി. സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകൾ ഒരേസമയം ഓഫായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി. ഏപ്രിൽ 24ന് നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു–ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് മുൻപായിരുന്നു സംഭവം.
പ്രതിദിന പരിശോധനയ്ക്കിടെയാണ് സംഭവം പുറത്ത് വന്നത്. പ്രവേശന കവാടങ്ങൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിലെ ക്യാമറകളാണ് പ്രവർത്തനരഹിതമായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയെ തുടർന്ന് കുബ്ബോൺ പാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 37കാരനായ മഞ്ജുനാഥും 19കാരനായ അബ്ദുൾ കലാമും അറസ്റ്റിലായി. സ്റ്റേഡിയത്തിലെ സിസിടിവി സേവനം നൽകുന്ന കമ്പനിയിലെ ജീവനക്കാരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. അനുമതിയില്ലാതെ കൺട്രോൾ റൂമിൽ കയറി ഉപകരണങ്ങൾ നശിപ്പിച്ചതായാണ് പരാതി. ഇവർ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
ശമ്പളം ലഭിക്കാത്തതിലുള്ള അസന്തോഷമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഏകദേശം 10 ലക്ഷം രൂപ കുടിശികയായി ലഭിക്കാനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവം രാവിലെ 11.30ഓടെയായിരുന്നു. ജീവനക്കാർ സിസിടിവി ഫൈബർ കണക്ഷനും വീഡിയോ റെക്കോർഡറുകളും നശിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഒരു മണിക്കൂറിനുള്ളിൽ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചതായും മത്സരം ഇതിലൂടെ ബാധിക്കപ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ അക്ഷയ് എം ഹക്കായി അറിയിച്ചു.




