കാസർകോട്: ചൂട് കനക്കുന്നതിനൊപ്പം ദാഹവും കൂടുമ്പോൾ കടകളിലേക്ക് ഓടിച്ചെന്നു തണുത്ത മധുരപാനീയങ്ങൾ വാങ്ങി കുടിക്കുന്ന പ്രവണത കുട്ടികളിൽ മാത്രം അല്ല, മുതിർന്നവരിലും വ്യാപകമാണ്. തണുപ്പിച്ചതും അല്ലാത്തതുമായ സോഫ്റ്റ് ഡ്രിങ്ക്സുകളുടെ ഉപയോഗം വേനൽക്കാലത്ത് ഇരട്ടിയിലധികം വർധിച്ചിട്ടുണ്ടെന്നാണ് കടയുടമകൾ പറയുന്നത്. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലേക്കും ഈ പാനീയങ്ങളുടെ ഉപയോഗം വ്യാപിച്ചിരിക്കുകയാണ്. വിവിധ പഴങ്ങളുടെ രുചിയും മണവും പഞ്ചസാരലായനിയിൽ ചേർത്ത് കൃത്രിമമായി നിർമ്മിക്കുന്ന ഈ പാനീയങ്ങൾ ആരോഗ്യത്തിന് ഗുണത്തേക്കാൾ ദോഷം ചെയ്യുന്നവയാണ്. സോഫ്റ്റ് ഡ്രിങ്ക്സുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് ജീവിതശൈലി രോഗങ്ങൾക്ക് വഴിവെയ്ക്കുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നൽകുന്നത്.
കടകളിൽ മാത്രമല്ല, വീടുകളിലെ ഫ്രിഡ്ജുകളിലും ഇന്ന് സോഫ്റ്റ് ഡ്രിങ്ക്സുകൾ സ്ഥിരസ്ഥാനം നേടിയിട്ടുണ്ട്. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നതിൽ ഇത്തരം പാനീയങ്ങൾക്കും ഒരു പങ്കുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ കുട്ടികളിലും മുതിർന്നവരിലും കൃത്രിമ പാനീയങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുകയാണ്.
ദാഹശമനത്തിന് മികച്ചത് തിളപ്പിച്ചാറ്റിയ വെള്ളമാണ്. യാത്രയ്ക്കിറങ്ങുമ്പോൾ ആവശ്യത്തിന് വെള്ളം കരുതുന്നത് നല്ലതാണ്. സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് പകരമായി കരിക്കിൻ വെള്ളം, മോരുവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കാം. ഒ.ആർ.എസ് ലായനിയും നല്ലൊരു വഴിയാണ്. വെള്ളം ഒരുമിച്ച് കുടിക്കുന്നതിനുപകരം ഇടയ്ക്കിടെ കുറുകുറച്ച് കുടിക്കുകയാണ് ഉചിതം. പഞ്ചസാര ചേർക്കാത്ത പഴച്ചാർ ആരോഗ്യത്തിന് ഗുണകരമാണ്. നാരങ്ങാവെള്ളത്തിൽ പഞ്ചസാര ഒഴിവാക്കുന്നതും നല്ലതാണ്. ചായയും കാപ്പിയും ദാഹശമനത്തിന് അനുയോജ്യമല്ല.




