ടെഹ്റാൻ: അമേരിക്കയ്ക്ക് ഇനി മറ്റു രാജ്യങ്ങളെ നിർദേശിക്കാൻ കഴിയില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലായി-നിക് വ്യക്തമാക്കി. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ.) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി സംസാരിക്കവെ, സ്വതന്ത്ര രാജ്യങ്ങളുമായി, പ്രത്യേകിച്ച് സംഘടനയിലെ അംഗരാജ്യങ്ങളുമായി പ്രതിരോധ ശേഷി പങ്കിടാൻ ഇറാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധവും യുക്തിരഹിതവുമായ ആവശ്യങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനെതിരായ ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിന് പിന്നാലെ ആഗോള വാണിജ്യത്തിനും എണ്ണ ഗതാഗതത്തിനും നിർണായകമായ ഹോർമൂസ് കടലിടുക്ക് അടച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതോടെ സമാധാന ചർച്ചകളിൽ ഇറാന് കൂടുതൽ സ്വാധീനം നേടാൻ സാധിച്ചു.
ആണവപദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഉണ്ടാകാതെ തന്നെ ഹോർമൂസ് കടലിടുക്ക് തുറക്കാമെന്ന നിലപാടിലാണ് ഇറാൻ. മധ്യസ്ഥ രാജ്യമായ പാകിസ്താൻ വഴിയാണ് ഈ സന്ദേശം അമേരിക്കയെ അറിയിച്ചതും. കൂടാതെ ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ പൂർണമായി പിൻവലിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
അതേസമയം, സ്ഥിരമായ വെടിനിർത്തലിനായി ഇറാൻ ആണവപദ്ധതി പൂർണമായി അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. ഹോർമൂസ് കടലിടുക്കിൽ സമ്പൂർണ നിയന്ത്രണം വേണമെന്ന ഇറാന്റെ ആവശ്യവും അമേരിക്ക അംഗീകരിക്കുന്നില്ല.
ഇസ്‌ലാമാബാദിൽ നടന്ന ഇരുരാജ്യ ചർച്ചകൾ പരാജയപ്പെടാൻ കാരണമായത് ഈ അഭിപ്രായവ്യത്യാസങ്ങളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുകയാണ്.




