ഇസ്ലാമാബാദ്: കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാകിസ്താന്റെ സാമ്പത്തിക പുരോഗതിക്ക് യുഎസ്–ഇറാൻ സംഘർഷം ഗുരുതര തിരിച്ചടിയുണ്ടാക്കിയതായി പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാൻ പാകിസ്താൻ തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണ ഇറക്കുമതി ചെലവ് 300 മില്യൺ ഡോളറിൽ നിന്ന് 800 മില്യൺ ഡോളറായി ഉയർന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ സമ്മർദ്ദമുണ്ടാക്കിയതായി ഷെരീഫ് മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. അതേസമയം, കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച പെട്രോളിയം ഉപഭോഗത്തിൽ കുറവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്‌സ് പ്രവർത്തിക്കുന്നുണ്ടെന്നും വെല്ലുവിളികളെ നേരിടാൻ കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎസ്–ഇറാൻ ചർച്ചകളിലെ പുരോഗതിയും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ പാകിസ്താൻ നടത്തിയ ഇടപെടലുകളും മന്ത്രിസഭയെ അദ്ദേഹം അറിയിച്ചു.
ഏപ്രിൽ 11ന് ഇസ്ലാമാബാദിൽ നടന്ന യുഎസ്–ഇറാൻ ചർച്ചകൾ 21 മണിക്കൂർ നീണ്ടുനിന്നത് പ്രധാന നയതന്ത്ര മുന്നേറ്റമായിരുന്നുവെന്നും ഷെരീഫ് വിലയിരുത്തി. ചർച്ചകൾ വിജയകരമാക്കുന്നതിൽ സൈനിക മേധാവി അസിം മുനീർ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ എന്നിവരുള്‍പ്പെടെയുള്ളവരുടെ പങ്ക് അദ്ദേഹം പ്രശംസിച്ചു.
ഈ ശ്രമങ്ങളുടെ ഫലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ നീട്ടിയതായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താൻ സന്ദർശിച്ച് വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തിയതായും പ്രധാനമന്ത്രി അറിയിച്ചു. കൂടിക്കാഴ്ചകൾക്ക് പിന്നാലെ ഇറാൻ ക്രിയാത്മകമായി പ്രതികരിക്കുമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.




