ജയ്പൂർ: ദില്ലി–മുംബൈ എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ച് അഞ്ച് പേർ മരിച്ചു. രാജസ്ഥാനിലെ അൽവാറിലാണ് ദാരുണമായ അപകടം നടന്നത്. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വൈഷ്ണോ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
അഗ്നിശമന സേന 15 മിനിറ്റിനുള്ളിൽ തീ നിയന്ത്രണത്തിലാക്കിയെങ്കിലും, അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു എന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രിയങ്ക രഘുവംശി അറിയിച്ചു. സിഎൻജി വാഹനമായതിനാൽ തീ അതിവേഗം പടർന്നതും യാത്രക്കാർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ സാധിക്കാത്തതുമാണ് ദുരന്തത്തിന് കാരണമായത്.
വാഹനത്തിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായും തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന ആവശ്യമാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കാർ ഡ്രൈവർ വിനോദ് കുമാർ മെഹർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് ഏകദേശം 80 ശതമാനം പൊള്ളലേറ്റു. ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റിയതായി പൊലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.




