ഇടുക്കി: വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി പ്രത്യാശ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.
ചോറ്റുപാറയിലെ റിസോർട്ടിൽ താമസിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു പ്രത്യാശ്. റിസോർട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ ബഹളംവെച്ച് നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ യുവാവ് ചെളിയിൽ താഴ്ന്നുപോയതിനാൽ ഉടൻ കണ്ടെത്താനായില്ല. പിന്നീട് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.
മഴക്കാലമായതിനാൽ പ്രദേശത്തെ തോടുകളിലും വെള്ളച്ചാട്ടങ്ങളിലും ശക്തമായ നീരൊഴുക്കാണ്. അപകടസാധ്യതയെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ വിനോദസഞ്ചാരികൾ വെള്ളത്തിലിറങ്ങുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പ്രാദേശിക വെള്ളച്ചാട്ടങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും അപകടസാധ്യത വർധിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.











