ബൻകുര: പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ സിജെപി പ്രവർത്തകന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. സിജെപി പ്രവർത്തകൻ അബ്ദുൽ ഹാഫിസിന്റെ പിതാവാണ് ഞായറാഴ്ച മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം.
സിജെപിയുടെ ‘സ്കൂൾ ടീക് കരോ’ (സ്കൂൾ നന്നാക്കൂ) ക്യാമ്പയിന്റെ ഭാഗമായി ഹാഫിസ് താൻ പഠിച്ചിരുന്ന വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ ക്യാമറയിൽ പകർത്തിയിരുന്നു. ഇതിൽ പ്രകോപിതരായ ഒരു സംഘം ആളുകൾ വ്യാഴാഴ്ച രാത്രി ഹാഫിസിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഹാഫിസിനെയും പ്രായമായ പിതാവിനെയും മർദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബൻകുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ഹാഫിസിന്റെ പിതാവ് മരിച്ചത്. അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഹാഫിസിനെ ആക്രമിക്കുകയും മൊബൈൽ ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങൾ നിർബന്ധിച്ച് നീക്കം ചെയ്യിപ്പിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു.
സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിജെപി നേതാക്കളായ അഭിജീത് ദീപ്കെയും അശുതോഷ് റാങ്കയും ആരോപിച്ചു. എന്നാൽ ആരോപണം ബിജെപി വക്താവ് കേയ ഘോഷ് നിഷേധിച്ചു. ബിജെപിയെ അപകീർത്തിപ്പെടുത്താൻ തൃണമൂൽ കോൺഗ്രസും ഇടതുകക്ഷികളും നടത്തുന്ന നീക്കമാണിതെന്നും അക്രമത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി.
കുടുംബത്തിന്റെ ഔദ്യോഗിക പരാതി ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് ബൻകുര പൊലീസ് സൂപ്രണ്ട് വി.ജി. സതീഷ് പസുമർത്തി അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് സിജെപി നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം പശ്ചിമ ബംഗാൾ സന്ദർശിക്കുമെന്ന് പാർട്ടി അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സിജെപി വ്യക്തമാക്കി.











