മംഗളൂരു: ചീഞ്ഞതും ദുർഗന്ധമുള്ളതുമായ ചിക്കൻ വിതരണം ചെയ്തെന്ന പരാതിയെ തുടർന്ന് മംഗളൂരുവിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. കെ.എസ്. റാവു റോഡിലെ സിറ്റി സെന്റർ മാളിലുള്ള ഔട്ട്‌ലെറ്റാണ് പരിശോധനയ്ക്ക് ശേഷം പൂട്ടിയത്. സ്ഥാപനത്തിന്റെ സ്റ്റോറും സീൽ ചെയ്തു.
ഓൺലൈൻ വഴി ഓർഡർ ചെയ്ത ‘ചിക്കൻ പെരി പെരി’യിൽ ദുർഗന്ധവും മോശം രുചിയും അനുഭവപ്പെട്ടെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്നായിരുന്നു പരിശോധന. മംഗളൂരു മുൻ മേയറും ബിജെപി നേതാവുമായ കവിത സനിൽ കുട്ടിക്കായി ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.
തുടർന്ന് ഉദ്യോഗസ്ഥർ ഔട്ട്‌ലെറ്റിലെ കിച്ചൺ, സ്റ്റോർ റൂം, കോൾഡ് സ്റ്റോറേജ്, ഫ്രീസർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. പഴകിയതായി സംശയിക്കുന്ന ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചു. ചിക്കൻ മാസങ്ങളോളം സൂക്ഷിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ശേഖരിച്ച സാമ്പിളുകൾ മൈസൂരുവിലെ ഭക്ഷ്യപരിശോധനാ ലബോറട്ടറിയിലേക്ക് അയക്കും. പരിശോധനാ ഫലം ലഭിച്ച ശേഷം ഭക്ഷ്യസുരക്ഷാ നിയമപ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കർണാടകയിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന നടക്കുന്നത്. പഴകിയതും സുരക്ഷിതമല്ലാത്തതുമായ ഭക്ഷണം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.


