കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്) എൻജിനീയറിങ് വിഭാഗത്തിലെ ബി ടെക് സിവിൽ നാലാം വർഷ വിദ്യാർഥിനിയെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് പുതുവൈപ്പ് സ്വദേശിനി കെ.എസ് ദർശന (21) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരീക്ഷ ഉണ്ടായിരുന്നെങ്കിലും ദർശന പരീക്ഷയ്ക്ക് എത്തിയിരുന്നില്ലെന്ന് അധ്യാപകർ അറിയിച്ചു. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന വിദ്യാർഥിനി മുറിയിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ വാതിൽ പൊളിച്ച് അകത്ത് കയറി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ആഴ്ച മുൻപ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാമെന്ന് പറഞ്ഞാണ് ദർശന വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ അറിയിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
സംഭവത്തിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫീസർ സിബിച്ചൻ ജോസഫിന് അന്വേഷണം ചുമതലപ്പെടുത്തി. ഇതിനിടെ, ഒരാഴ്ചയ്ക്കിടെ ജീവൻ നഷ്ടമാകുന്ന രണ്ടാമത്തെ കുസാറ്റ് വിദ്യാർഥിയാണ് ദർശന. ഇതുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. മേയ് 5ന് നടക്കുന്ന യോഗത്തിൽ അധ്യാപകരും ഉദ്യോഗസ്ഥരും പങ്കെടുക്കും.




