ജബൽപുർ: മധ്യപ്രദേശിലെ ജബൽപുർ സമീപം ഉണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ മരണസംഖ്യ 13 ആയി. അപകടത്തിൽ കാണാതായിരുന്ന അവസാന രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് എണ്ണം വർധിച്ചത്. ബർഗി ഡാം പ്രദേശത്ത് മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സൈനിക ഡൈവർമാർ, NDRF, SDRF, പ്രാദേശിക മുങ്ങൽ വിദഗ്ധർ എന്നിവരുടെ സംയുക്ത സംഘമാണ് തിരച്ചിൽ നടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരികളും ജീവനക്കാരും ഉൾപ്പെടെ 41 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടം നടന്ന ദിവസം തന്നെ 28 പേരെ രക്ഷപ്പെടുത്തി. സംഭവത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ സമാനമായ ബോട്ട് സർവീസുകൾക്ക് താൽക്കാലിക നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.




