കോഴിക്കോട്: വിവാഹവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അപകടം സൃഷ്ടിക്കുന്ന തരത്തിൽ ആഡംബര കാറുകളിൽ നടത്തിയ സ്റ്റണ്ട് യാത്രക്കെതിരെ മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചു. പേരാമ്പ്ര ജോയിന്റ് ആർ.ടി.ഒ എം. പ്രജീഷിന്റെ നേതൃത്വത്തിലാണ് നടപടി.
പേരാമ്പ്ര മേപ്പയ്യൂർ മഞ്ഞക്കുളത്ത് നടന്ന വിവാഹത്തോടനുബന്ധിച്ച് വരന്റെ സുഹൃത്തുക്കൾ നിരവധി ആഡംബര കാറുകളിൽ അപകടകരമായി സഞ്ചരിച്ചതാണ് വിവാദമായത്. കാറുകളുടെ മുകളിലും ബോണറ്റിലും കയറി, ഡോറുകൾ തുറന്ന നിലയിൽ, തുടർച്ചയായി ഹോൺ മുഴക്കിയും മറ്റ് വാഹനങ്ങൾക്ക് വഴിവിട്ടുകൊടുക്കാതെയുമാണ് ഇവർ റോഡിലൂടെ പോയത്. സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കാനായാണ് ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ ഒമ്പത് കാറുകളിൽ നാലെണ്ണം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങൾ ഓടിച്ചിരുന്ന ദിനു അദ്‌നാൻ, ജൽവ ജലീൽ, റഹിം നിസാബ്, ഇജ്‌ലാൽ റോഷൻ എന്നിവരുടെ ഡ്രൈവിംഗ് ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൂടാതെ വാഹനങ്ങളുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കി. നാലുപേരോടും എടപ്പാളിൽ നടക്കുന്ന റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കാനും ഒരു മാസം മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നിർവഹിക്കാനും അധികൃതർ നിർദേശിച്ചു.




