കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുന്നേറ്റത്തിന് കരുത്ത് പകർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. മത്സരിച്ച എട്ട് മണ്ഡലങ്ങളിൽ ഏഴിടങ്ങളിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾ ലീഡ് നിലയിലാണ്. ഇരിഞ്ഞാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് ലീഡ്. ഇതിൽ ഇരിഞ്ഞാലക്കുട, കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ എന്നിവിടങ്ങളിൽ വിജയം ഉറപ്പായെന്ന നിലയിലാണ് മുന്നേറ്റം.
ഇരിഞ്ഞാലക്കുടയിൽ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥിയായ തോമസ് ഉണ്ണിയാടൻ, മന്ത്രി ആർ. ബിന്ദുയെ രണ്ടായിരത്തിലധികം വോട്ടിന് പിന്നിലാക്കി മുന്നിലാണ്. കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎയായ മോൻസ് ജോസഫ് 15,000-ത്തിലധികം വോട്ടിന് ലീഡ് നേടി. ഇവിടെ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ നിർമല ജിമ്മി രണ്ടാം സ്ഥാനത്താണ്.
ചങ്ങനാശേരിയിൽ ജോസഫ് വിഭാഗം സ്ഥാനാർഥിയായ വിനു ജോബ് നാലായിരത്തിലധികം വോട്ടിന് മുന്നിലാണ്. തൊടുപുഴയിൽ ജോസഫ് വിഭാഗത്തിന്റെ ലീഡ് 19,000 കടന്നു. അപു ജോൺ ജോസഫ് മുന്നിലാണ്. ഇവിടെ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വേണ്ടി സിറിയക് ചാഴികാടൻ മത്സരിക്കുന്നു. 2021ൽ രണ്ട് മണ്ഡലങ്ങളിൽ മാത്രം വിജയിച്ച ജോസഫ് വിഭാഗത്തിന് ഇത്തവണ വലിയ മുന്നേറ്റമാണ്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജ് നേടിയ വിജയം കൂടി ചേർന്നപ്പോൾ കോട്ടയം ജില്ലയിൽ പാർട്ടിയുടെ ശക്തി വർധിച്ചിരിക്കുകയാണ്.




