കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നേറ്റം ശക്തമാക്കുന്നുവെന്ന സൂചനകൾ. മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുന്ന സാഹചര്യമാണെന്നാണ് ആദ്യഘട്ട പ്രവണതകൾ വ്യക്തമാക്കുന്നത്. 15 വർഷമായി തുടരുന്ന തൃണമൂൽ ഭരണത്തിന് വെല്ലുവിളി ഉയർത്തി ബിജെപി സംസ്ഥാനത്ത് വലിയ നേട്ടത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
തൃണമൂൽ കോൺഗ്രസിന്റെ സീറ്റുകൾ ഗണ്യമായി കുറയുന്ന കാഴ്ചയാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞത് പ്രകാരം, ഹിന്ദു വോട്ടുകളുടെ ഏകീകരണവും പരമ്പരാഗത മുസ്ലിം വോട്ടുകളിൽ ഉണ്ടായ വിള്ളലുമാണ് പാർട്ടിയുടെ മുന്നേറ്റത്തിന് പ്രധാന കാരണങ്ങൾ. നന്ദിഗ്രാം പോലുള്ള മണ്ഡലങ്ങളിലെ മുസ്ലിം ബൂത്തുകളിലും ബിജെപി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
ബിജെപിയുടെ ശക്തികേന്ദ്രമായ വടക്കൻ ബംഗാളിൽ പ്രതീക്ഷിച്ച വിജയം ഉറപ്പാക്കുന്നതിനൊപ്പം തൃണമൂലിന്റെ കോട്ടകളിലും പാർട്ടി മുന്നേറ്റം രേഖപ്പെടുത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ആദ്യഘട്ട സൂചനകൾ പ്രകാരം ബിജെപി 135-ലധികം സീറ്റുകൾ നേടാമെന്നാണു സുവേന്ദു അധികാരിയുടെ വിലയിരുത്തൽ. മമത ബാനർജി മത്സരിക്കുന്ന ഭബാനിപൂരിൽ തുടക്കത്തിൽ തൃണമൂൽ ലീഡ് നേടിയേക്കാമെങ്കിലും പിന്നീടത് ബിജെപി മറികടക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം.
ബംഗാളിലെ വികസന വാഗ്ദാനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഗാരന്റി’യും വോട്ടർമാരെ സ്വാധീനിച്ചതായി ബിജെപി വിലയിരുത്തുന്നു. എന്നാൽ വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളതെന്നും അന്തിമ ഫലത്തിന് വേണ്ടി കൂടുതൽ കാത്തിരിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം, മുൻകാലത്ത് ബംഗാൾ ഭരിച്ചിരുന്ന ഇടതുപക്ഷത്തിനും കോൺഗ്രസിനും വലിയ തിരിച്ചടിയുണ്ടാകുന്ന പ്രവണതകളാണ് കാണുന്നത്. ഇവരുടെ സാന്നിധ്യം നിയമസഭയിൽ കുറഞ്ഞേക്കാമെന്ന സൂചനകളും ശക്തമാണ്. തമിഴ്നാട്, കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്; വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ പ്രവണതകളാണ് ഇപ്പോൾ പ്രകടമാകുന്നത്.






