കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജൻ അനുകൂല ഫ്ലെക്സ് ബോർഡുകൾ വീണ്ടും കണ്ണൂരിൽ പ്രത്യക്ഷപ്പെട്ടു. “പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ” എന്ന സന്ദേശമുള്ള ബോർഡുകളാണ് അഴീക്കോട് മണ്ഡലത്തിൽ ഉയർന്നത്. തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലയിൽ ഇതിനുമുൻപും പോസ്റ്ററുകളും ഫ്ലെക്സുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിൽ ഇത്തവണ യുഡിഎഫ് വലിയ നേട്ടമാണ് സ്വന്തമാക്കിയത്. പയ്യന്നൂർ, തളിപ്പറമ്പ് പോലുള്ള ഉറച്ച മണ്ഡലങ്ങളിലുപോലും പാർട്ടി തോൽവി നേരിട്ടു. ധർമ്മടത്ത് പിണറായി വിജയൻ ആദ്യ ഘട്ടങ്ങളിൽ പിന്നിലായതും ഭൂരിപക്ഷം കുറയുകയും ചെയ്തത് ശ്രദ്ധേയമായി. ജില്ലയിലെ 11 മണ്ഡലങ്ങളിൽ ആറിടങ്ങളിൽ എൽഡിഎഫും അഞ്ചിടങ്ങളിൽ യുഡിഎഫും വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒമ്പത് മണ്ഡലങ്ങളിൽ എൽഡിഎഫായിരുന്നു വിജയിച്ചത്.
പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ പ്രവർത്തകരുടെ വിമർശനം ശക്തമായി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവർക്കെതിരെയാണ് പ്രധാനമായും വിമർശനം ഉയരുന്നത്. കെ.കെ. രാഗേഷ് സോഷ്യൽ മീഡിയയിൽ നൽകിയ വിശദീകരണ പോസ്റ്റിനും താഴെ പ്രവർത്തകരുടെ വിമർശനം വ്യാപകമായി. കണ്ണൂരിലെ തോൽവിക്ക് ഉത്തരവാദികൾ ഗോവിന്ദനും രാഗേഷുമാണെന്നാണ് പല പ്രവർത്തകരും ആരോപിക്കുന്നത്. പി. ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്നെങ്കിൽ ഇത്തരത്തിലുള്ള തിരിച്ചടി ഉണ്ടാകുമായിരുന്നില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.




