കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ കബളിപ്പിച്ച് വാഹനം നിർത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടിൽ അജ്മൽ ബിലാൽ (24) നെയാണ് ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പിന്നിൽ മറ്റൊരു സ്കൂട്ടറിൽ എത്തിയ പ്രതി, “ബാക്ക് ടയർ ഇളകുന്നു, നട്ട് ലൂസാണ്, വണ്ടി നന്നാക്കാൻ വർക്ക് ഷോപ്പ് കാണിച്ചു തരാം” എന്ന് പറഞ്ഞ് കബളിപ്പിച്ച് വാഹനം നിർത്തിച്ചതായാണ് വിവരം. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ട് സ്കൂട്ടറുമായി പോയെങ്കിലും ഇയാൾ പിന്തുടർന്ന് വഴിയിൽ തടഞ്ഞ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
പെൺകുട്ടി ശബ്ദം ഉയർത്തിയതോടെ പ്രദേശവാസികൾ ഓടിയെത്തി, ഇതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെമ്മങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി, ചുള്ളിക്കാട് പ്രദേശത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
അജ്മൽ ബിലാൽ ചെമ്മങ്ങാട്, ടൗൺ, മെഡിക്കൽ കോളേജ്, ചേവായൂർ, പന്നിയങ്കര, കസബ, നടക്കാവ് എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമം, മയക്കുമരുന്ന് ഉപയോഗം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കാപ്പ നിയമപ്രകാരം ഒരുവർഷത്തേക്ക് നാടുകടത്തിയിരുന്നെങ്കിലും നിയമം ലംഘിച്ച് വീണ്ടും ജില്ലയിൽ പ്രവേശിച്ചതായും കണ്ടെത്തി.
പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി, തുടർന്ന് റിമാൻഡ് ചെയ്തു.




