മലപ്പുറം: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ലീഗ് കാലുവാരിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പി.വി. അൻവർ വ്യക്തമാക്കി. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും ആരോടും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേർന്ന കൂട്ടുകെട്ടാണ് തന്റെ തോൽവിക്ക് കാരണമെന്നാണ് അൻവറിന്റെ ആരോപണം.
രാമനാട്ടുകര, ഫറോക്ക് മേഖലകളിൽ വോട്ടുകൾ കുറഞ്ഞതിനെക്കുറിച്ച് യുഡിഎഫ് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻറെ പോരാട്ടത്തിന് ജനങ്ങൾ അംഗീകാരം നൽകിയെന്നും ഇനി മറ്റ് സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അൻവർ വ്യക്തമാക്കി.
സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല തരംഗം നിലനിന്നപ്പോഴും ബേപ്പൂരിൽ മുഹമ്മദ് റിയാസ് ശക്തമായി നിലകൊണ്ട് 7487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ബേപ്പൂരിൽ റിയാസും യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അൻവറും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ റിയാസിന്റെ പ്രധാന പ്രചാരണ ആയുധമായപ്പോൾ, പിണറായി വിജയനെതിരെ ഉയർത്തിയ ആരോപണങ്ങളുമായി അൻവർ ശക്തമായ പ്രചാരണം നടത്തി. എൽഡിഎഫ് വിട്ട് യുഡിഎഫിന്റെ പിന്തുണയോടെ രംഗത്തെത്തിയ അൻവർ പിണറായിസം, മരുമോനിസം തുടങ്ങിയ വിമർശനങ്ങളിലൂടെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ ശ്രമിച്ചിരുന്നു.




