തിരുവനന്തപുരം: സംസ്ഥാനത്ത് 225 മെഗാവാട്ട് ശേഷിയുള്ള നാല് പുതിയ ജലവൈദ്യുത പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്സ് (എൻ.ഐ.ആർ.എം.) ന് 66.13 ലക്ഷം രൂപയുടെ കരാർ നൽകി ഭൗമഭൗതിക പഠനം നടത്തുകയാണ്.
പദ്ധതികളിൽ 80 മെഗാവാട്ട് ശേഷിയുള്ള ഇടമലയാർ വിപുലീകരണം, 100 മെഗാവാട്ട് ശേഷിയുള്ള മുതിരപ്പുഴ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി, 40 മെഗാവാട്ട് ശേഷിയുള്ള മാങ്കുളം വിപുലീകരണം എന്നിവ ഉൾപ്പെടുന്നു. കൂടാതെ പള്ളിവാസൽ വിപുലീകരണത്തിന്റെ ഭാഗമായി 5 മെഗാവാട്ട് ശേഷിയുള്ള ഗ്രഹാംസ് ലാൻഡ് ചെറുകിട പദ്ധതിക്ക് ഡാം സൈറ്റ് കണ്ടെത്തുന്നതിനുള്ള പഠനവും നടക്കും.
പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിൽ, പകൽ സമയത്ത് കുറഞ്ഞ വിലയിൽ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ഡാമിലേക്ക് തിരികെ എത്തിക്കുകയും, രാത്രി ഉയർന്ന ആവശ്യമുള്ള സമയത്ത് അതിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുകയും ചെയ്യും. പദ്ധതി പ്രദേശങ്ങളിലെ പാറയുടെ ഉറപ്പ്, വിള്ളലുകൾ, ഭൂഗർഭ ഘടന തുടങ്ങിയവ പരിശോധിക്കുന്ന ഭൗമഭൗതിക പഠനം നിർബന്ധമാണെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ചെങ്കുളം, പള്ളിവാസൽ, പഴശ്ശി സാഗർ, ആനക്കയം തുടങ്ങിയ പദ്ധതികളിലും എൻ.ഐ.ആർ.എം. കെ.എസ്.ഇ.ബിയുമായി സഹകരിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനമായതിനാൽ ചില വ്യവസ്ഥകൾ ഒഴിവാക്കി മുൻകൂർ പണമടച്ച് കരാർ നൽകിയാണ് ഇപ്പോഴത്തെ കരാറിലെത്തിയത്.






