ഭോപ്പാൽ: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 വയസ്സുകാരനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. മെയ് 3-നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി, കുട്ടിയെ സ്വന്തം പേരക്കുട്ടിയോടൊപ്പം കളിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. പ്രതിയെ കുട്ടി സ്നേഹത്തോടെ “നാന” എന്ന് വിളിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
കളിക്കുന്നതിനിടെ പ്രതി പെൺകുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി അതിക്രമം നടത്തിയതായാണ് പരാതി. പിന്നീട് വീട്ടിലെത്തിയ കുട്ടി സംഭവത്തെക്കുറിച്ച് കുടുംബത്തോട് പറഞ്ഞതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിച്ചു.
ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. കൗൺസിലിംഗിനിടെ പെൺകുട്ടി അയൽവാസിയായ അഭിഭാഷകനാണ് തന്നെ ഉപദ്രവിച്ചതെന്ന് വെളിപ്പെടുത്തി. പ്രതി തന്റെ മകളോടും പേരക്കുട്ടിയോടും ഒപ്പമാണ് താമസിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് വലിയ ആശങ്കയും പ്രതിഷേധവും നിലനിൽക്കുന്നതായി റിപ്പോർട്ടുണ്ട്.




