തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറി. കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷി യോഗം പാസാക്കി.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണച്ചു. യോഗത്തിൽ ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവർ സന്നിഹിതരായിരുന്നു.
അടുത്ത ഘട്ടത്തിൽ നിരീക്ഷകരും ദീപാ ദാസ് മുൻഷിയും കോൺഗ്രസ് എംഎൽഎമാരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തും. ഈ ചർച്ചകളിൽ ഓരോ എംഎൽഎയും തങ്ങളുടെ പിന്തുണ വ്യക്തമാക്കും.
പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ ആദ്യം മാക്കൻ, വാസ്‌നിക്, ദീപാ ദാസ് മുൻഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ ചില ആവശ്യങ്ങൾ കാരണം അദ്ദേഹം പിന്നീട് മടങ്ങി.
നിരീക്ഷകരും എംഎൽഎമാരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ദീപാ ദാസ് മുൻഷിയെ ഒഴിവാക്കണമെന്ന ആവശ്യം നേരത്തെ സതീശൻ വിഭാഗം ഉന്നയിച്ചിരുന്നുവെങ്കിലും അത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.




