മുംബൈ: ഐപിഎൽ സീസണിലെ നിർണായക പ്ലേ ഓഫ് മത്സരങ്ങൾ പൂർത്തിയാക്കാൻ ഓസ്ട്രേലിയൻ താരങ്ങൾക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകി. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി താരങ്ങൾ ഐപിഎൽ പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ട സാഹചര്യമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
മെയ് 30 മുതൽ ജൂൺ 4 വരെ പാകിസ്ഥാനിൽ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഐപിഎൽ പ്ലേ ഓഫും ഒരേ സമയത്താണ് നടക്കുന്നത്. ഇതോടെ പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ നാട്ടിലേക്ക് മടങ്ങേണ്ടിവരുമോ എന്ന ആശങ്ക ഫ്രാഞ്ചൈസികൾക്കുണ്ടായിരുന്നു.
ഐപിഎല്ലിൽ കളിക്കുന്ന ഓസ്ട്രേലിയൻ താരങ്ങൾ കരാർ കാലാവധി പൂർത്തിയാകുന്നത് വരെ ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്. മെയ് 30, ജൂൺ 2, ജൂൺ 4 തീയതികളിലാണ് പാകിസ്ഥാനിലെ ഏകദിന മത്സരങ്ങൾ. അതേസമയം ഐപിഎൽ ഫൈനൽ മെയ് 31നാണ് നടക്കുന്നത്. താരങ്ങൾ മെയ് 23നകം ഇസ്ലാമാബാദിൽ റിപ്പോർട്ട് ചെയ്യണമെന്ന ആദ്യ തീരുമാനം പിന്നീട് മാറ്റുകയായിരുന്നു.
ഐപിഎൽ പ്ലേ ഓഫിൽ കളിക്കുന്ന താരങ്ങളെ ഒഴിവാക്കിക്കൊണ്ടോ, അവരുടെ ലഭ്യത പരിഗണിച്ചോ ആയിരിക്കും പാകിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിക്കുക.
ഈ തീരുമാനം സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടങ്ങിയ ടീമുകൾക്ക് വലിയ ആശ്വാസമായി. പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, ടിം ഡേവിഡ്, ജോഷ് ഹേസൽവുഡ് എന്നിവർ പ്ലേ ഓഫ് മത്സരങ്ങളിൽ ടീമിനൊപ്പമുണ്ടാകുമെന്ന് ഫ്രാഞ്ചൈസി വൃത്തങ്ങൾ അറിയിച്ചു.
2022ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ പാകിസ്ഥാനിൽ ഏകദിന പരമ്പര കളിക്കാൻ ഒരുങ്ങുന്നത്. ഈ വർഷം ജനുവരിയിൽ നടന്ന ടി20 പരമ്പര പാകിസ്ഥാൻ 3-0ന് സ്വന്തമാക്കിയിരുന്നു. എന്നിരുന്നാലും ഐപിഎല്ലിന്റെ പ്രാധാന്യം പരിഗണിച്ചാണ് താരങ്ങൾക്ക് തുടരാനായുള്ള അനുമതി ക്രിക്കറ്റ് ഓസ്ട്രേലിയ നൽകിയത്.




