തിരുവനന്തപുരം: ശബരിമല ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണപ്പൂശലുമായി ബന്ധപ്പെട്ട സ്വർണക്കവർച്ച കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും മുൻ ബോർഡ് അംഗം എ. അജികുമാറിന്റെയും അറസ്റ്റ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രേഖപ്പെടുത്തി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് നടപടി. ഇരുവരെയും വൈകീട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
രാവിലെ വീട്ടിലെത്തിയാണ് എസ്‌ഐടി പി.എസ്. പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ എ. അജികുമാറിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ ഇരുവരെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യൽ നടന്നത്.
എസ്‌ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പി.എസ്. പ്രശാന്ത് ഉൾപ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. 2025-ൽ ദ്വാരപാലക വിഗ്രഹങ്ങൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത്, 2019-ൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികളും ഫയൽ നടപടികളും അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നാണ് എസ്‌ഐടിയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.എസ്. പ്രശാന്തിനും എ. അജികുമാറിനുമെതിരെ പുതിയ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി എസ്‌ഐടിക്ക് അനുമതി നൽകിയത്.
അതേസമയം, യാതൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്ന് പി.എസ്. പ്രശാന്ത് പ്രതികരിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വളരെ കുറച്ച് തവണ മാത്രമാണ് കണ്ടതും ഫോണിൽ സംസാരിച്ചതുമെന്നും, ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് കേസ് മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി കേസ് നേരിടുമെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി.












