നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങൾ അക്രമാസക്തമാകുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ മറ്റൊരു വെടിവെപ്പിൽ ബിജെപി പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ബസീർഹട്ട് ജില്ലയിൽ പാർട്ടി പതാക സ്ഥാപിക്കുന്നതിനിടെ രോഹിത് റോയ് എന്ന ബിജെപി പ്രവർത്തകനാണ് വെടിയേറ്റത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് രണ്ടാമത്തെ അക്രമം റിപ്പോർട്ട് ചെയ്തത് എന്നത് സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള വലിയ ആശങ്കകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ചന്ദ്രനാഥിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിട്ടുനൽകി.
പ്രതികൾ ആക്രമണത്തിനായി ഗ്ലോക്ക് 47എക്സ് പിസ്റ്റലുകളാണ് ഉപയോഗിച്ചതെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
മണ്ഡലത്തിൽ ബിജെപി വിജയിച്ചതിലുള്ള രാഷ്ട്രീയ പകയാണ് തന്റെ മകന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചന്ദ്രനാഥിന്റെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് നോർത്ത് 24 പർഗാനാസ് ജില്ലയുൾപ്പെടെയുള്ള ഇടങ്ങളിൽ കേന്ദ്ര സേന കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് പൂർണ്ണമായും തള്ളിക്കളഞ്ഞു. അക്രമ സംഭവങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ ടിഎംസി നേതൃത്വം, സത്യം പുറത്തുകൊണ്ടുവരാൻ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ബിജെപി ദേശീയ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. വികസന മുരടിപ്പും രാഷ്ട്രീയ അസ്ഥിരതയും നിലനിൽക്കുന്ന ബംഗാളിൽ ഇത്തരം കൊലപാതകങ്ങളും വെടിവെപ്പുകളും ജനാധിപത്യ പ്രക്രിയയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.






