മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചതിനെ തുടർന്ന് പ്രകോപിതരായ ബന്ധുക്കൾ സർക്കാർ ആശുപത്രിയിൽ അതിക്രമം നടത്തി. ഉല്ലാസ്നഗറിലെ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. വാർഡിലെ മെഡിക്കൽ ഉപകരണങ്ങൾ അടിച്ചുതകർത്ത ബന്ധുക്കൾ ആശുപത്രി ജീവനക്കാരെ ആക്രമിക്കാനും ശ്രമിച്ചു.
കരൾ രോഗത്തെ തുടർന്ന് ഭഗവാൻ നിംബോറെ (45) എന്നയാളെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ ആരംഭിച്ച് രണ്ട് മണിക്കൂറിനകം അദ്ദേഹം മരിച്ചതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. മരണവിവരം അറിഞ്ഞ ഭാര്യയും മകനും മറ്റ് ബന്ധുക്കളും വാർഡിൽ കയറി ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മരിച്ചയാളുടെ മകൻ വികാരാധീനനായി പ്രതിഷേധിക്കുന്നതും ആശുപത്രി ഉപകരണങ്ങൾ തകർക്കുന്നതും വീഡിയോയിൽ കാണാം. സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമായതായി റിപ്പോർട്ടുണ്ട്.
ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആക്രമണത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധം ആരംഭിച്ചു. തുടർന്ന് മേയർ അശ്വിനി നികവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജീവനക്കാരുമായി ചർച്ച നടത്തി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം പിൻവലിച്ചു.




