കൊല്ലം: ദേശീയപാതയിലെ പൊയിൽക്കാവ് അണ്ടർപാസിന് സമീപം സർവീസ് റോഡിൽ ലോറിയുടെ ടയർ താണതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെ തുടർന്ന് യാത്രക്കാർക്കും വാഹനങ്ങൾക്കും കിഴക്കോട്ടും തെക്കോട്ടും പോകാൻ ബുദ്ധിമുട്ട് നേരിട്ടു. സർവീസ് റോഡിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് കരാർ ഏറ്റെടുത്ത വാഗാഡ് കമ്പനിയ്‌ക്കെതിരെ നാട്ടുകാർ വിമർശനം ഉയർത്തി.
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് പൊയിൽക്കാവിൽ ബസ് കയറാൻ പോലും ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു. പൊരിവെയിലത്ത് ഹൈവേയിൽ നിൽക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും സർവീസ് റോഡുകളിലെ കുഴികളും കാരണം അപകടങ്ങൾ പതിവായതായി പ്രദേശവാസികൾ ആരോപിക്കുന്നു. കൊയിലാണ്ടിയിൽ നിന്ന് വരുന്നവർക്കും ഹൈവേയിൽ ഇറങ്ങി നടന്ന് പോകേണ്ട സാഹചര്യമാണുള്ളത്.
കൊല്ലം അണ്ടർപാസിന് സമീപമുള്ള സർവീസ് റോഡിന്റെയും സ്ഥിതി മോശമാണെന്ന് നാട്ടുകാർ പറയുന്നു. വെള്ളക്കെട്ടും കുഴികളും കാരണം വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട്. സർവീസ് റോഡിന്റെയും ഓടയുടെയും ടാറിങ് പൂർണമായി പൂർത്തിയാക്കാത്ത പക്ഷം റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് തയ്യാറാകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.




