കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിന്റെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാൻ ഇഡി നീക്കം. വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതായി പറയുന്ന 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചുവെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഇതുവരെ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
ഇതിനുമുമ്പ് രണ്ട് തവണ വീണയെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നുവെന്നും പണം എങ്ങനെ ഉപയോഗിച്ചു എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
2017 മുതൽ 2020 വരെയാണ് വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് പണം ലഭിച്ചതെന്നാണ് ഇഡി പറയുന്നത്. 2020 ജൂണിലാണ് മുഹമ്മദ് റിയാസും വീണയും വിവാഹിതരായത്. വിവാഹശേഷം ഈ പണം എങ്ങനെ ഉപയോഗിച്ചുവെന്നും ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കും. കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള സാധ്യതകളും ഇഡി പരിശോധിക്കുന്നുണ്ട്. സിഎംആർഎല്ലിന് സർക്കാർ നൽകിയ സഹായങ്ങളും കരാറുകളും സംബന്ധിച്ച വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.






