വി.ഡി. സതീശൻ അനുകൂലികൾ പരസ്യമായി തെരുവിലിറങ്ങുന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രകടനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ വൈകുന്നേരം വലിയ രീതിയിലുള്ള പ്രകടനം നടക്കും. കൂടാതെ കുന്നംകുളം കടവല്ലൂരിലും ആലുവയിലും സമാനമായ രീതിയിൽ പ്രകടനത്തിന് ആഹ്വാനമുണ്ട്. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവർത്തകർ സജീവമായതോടെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം തെരുവിലേക്കും വ്യാപിക്കുന്ന കാഴ്ചയാണ് കാണുന്നത്.
അതിനിടെ, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എത്തിയ എഐസിസി നിരീക്ഷകരെ കാണാൻ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നേതാക്കളുടെ വലിയ നിരയാണ് എത്തിയത്. കെപിസിസി ആസ്ഥാനത്ത് നടക്കുന്ന നിർണ്ണായക യോഗത്തിന് മുന്നോടിയായായിരുന്നു ഈ കൂടിക്കാഴ്ചകൾ. വി.ഡി. സതീശൻ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി.എം. സുധീരൻ, പി.ജെ. കുര്യൻ തുടങ്ങിയ പ്രമുഖ നേതാക്കൾ നിരീക്ഷകരെ കണ്ട് തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ പിന്തുണയാണ് പ്രധാനമെന്നും അവരാണ് പാർട്ടിയുടെ അസ്ഥിത്വമെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശൻമാരുണ്ടെന്നും കേരള രാഷ്ട്രീയത്തെക്കുറിച്ച് നിരീക്ഷകരെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക പേര് പറയുന്നതിന് പകരം ഒരു ഫോർമുലയാണ് മുന്നോട്ട് വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകിയത് ചർച്ചകൾക്ക് പുതിയ മാനം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തന്റെ അഭിപ്രായം നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്ന് ചാണ്ടി ഉമ്മനും വ്യക്തമാക്കി.
യുഡിഎഫ് ഘടകകക്ഷിയായ സിഎംപിയും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ചർച്ചയിൽ പാർട്ടിക്കൊരു പ്രഖ്യാപിത നിലപാടുണ്ടെന്നും എന്നാൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം തങ്ങൾ അംഗീകരിക്കുമെന്നും സി.പി. ജോൺ പറഞ്ഞു. കോൺഗ്രസിനോടാണ് തങ്ങളുടെ താത്പര്യമെന്നും ആരുടെ പേര് വന്നാലും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും ഉയർന്നു കഴിഞ്ഞു. അതേസമയം, മുഖ്യമന്ത്രി ചർച്ചകളിൽ മുസ്ലിം ലീഗിന്റെ ഇടപെടലുകളെ വിമർശിച്ച് മാത്യു കുഴൽനാടൻ രംഗത്തെത്തിയത് മുന്നണിക്കുള്ളിൽ അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെ തന്നെ വേണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പരസ്പര ധാരണയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വൈകുന്നേരത്തോടെ നിരീക്ഷകർ ഘടകകക്ഷി നേതാക്കളുമായി വീണ്ടും കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.




