ബെംഗളൂരു: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. പൊലീസ്, നാർകോട്ടിക്സ് വിഭാഗം ചേർന്ന് നടത്തിയ പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഏകദേശം 25 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ ഒരു മലയാളിയും മൂന്ന് വിദേശികളും ഉൾപ്പെടെ 17 പേർ അറസ്റ്റിലായി.
എച്ച്ബിആർ ലേഔട്ടിൽ വിൽപന നടത്തുന്നതിനിടെ മുഹമ്മദ് ഒമറുള്ള ഫാറൂഖ് എന്നയാളെ 2 കിലോ ഹൈഡ്രോ കഞ്ചാവുമായി പിടികൂടി. ഇതിന്റെ വിപണി മൂല്യം ഏകദേശം 2 കോടി രൂപയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളോടൊപ്പം ഹാരിസ് എന്നയാളെയും പിടികൂടിയിട്ടുണ്ട്.
മഡിവാള, രാജാജി നഗർ, തിലക് നഗർ, വൈറ്റ്ഫീൽഡ്, സുബ്രഹ്മണ്യ നഗർ, യെശ്വന്ത്പൂർ എന്നിവിടങ്ങളിലും പരിശോധന നടത്തി ലഹരി വസ്തുക്കൾ കണ്ടെത്തി. ഏറ്റവും വലിയ പിടിയെടുപ്പ് നടന്നത് മദനായ്ക്കനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഇവിടെ മൂന്ന് നൈജീരിയൻ സ്വദേശികളിൽ നിന്ന് 10 കിലോ എംഡിഎംഎ പിടിച്ചെടുത്തു. ഇതിന്റെ മൂല്യം ഏകദേശം 21 കോടി രൂപയാണെന്ന് പൊലീസ് അറിയിച്ചു.
വീടുകൾ വാടകയ്ക്ക് എടുത്ത് ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമാണ് സംഘം ലഹരി വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ആകെ 10 കിലോ എംഡിഎംഎ, 127 കിലോ കഞ്ചാവ്, 3 കിലോ ഹൈഡ്രോ കഞ്ചാവ്, 300 ഇ-സിഗരറ്റുകൾ, ഹൂക്കകൾ എന്നിവയും പിടികൂടി. കൂടാതെ ഒരു കാർ, 6 ടൂവീലറുകൾ, 7 മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.




