ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം ഘട്ടംഘട്ടമായി പിൻവലിക്കാനും സമുദ്രപാത വീണ്ടും തുറക്കാനും അമേരിക്കയും ഇറാനും തമ്മിൽ ധാരണയായതായി റിപ്പോർട്ടുകൾ. ഇറാൻ ഉപരോധം ഏർപ്പെടുത്തിയതോടെ ആഗോള എണ്ണ വിതരണത്തിനും ഊർജ്ജ വിപണിക്കും വലിയ തിരിച്ചടിയായിരുന്നു ഉണ്ടായത്. പുതിയ ധാരണയുടെ അടിസ്ഥാനത്തിൽ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ അടുത്ത മണിക്കൂറുകളിൽ തന്നെ മോചിതരാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഉപരോധം ലഘൂകരിക്കുന്നതിനുപകരമായി ഹോർമുസ് കടലിടുക്ക് ക്രമേണ തുറക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അറേബ്യ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ തടസ്സപ്പെട്ടുകിടക്കുന്ന കപ്പൽ ഗതാഗതം ഉടൻ പുനരാരംഭിക്കാമെന്ന പ്രതീക്ഷയും ശക്തമാണ്.
ഇറാനുമായുള്ള ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും യുദ്ധാവസ്ഥയ്ക്ക് ഉടൻ അവസാനമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സമ്പൂർണ കരാറിലേക്കാണ് ചർച്ചകൾ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കടലിടുക്കിൽ കുടുങ്ങിയ വാണിജ്യ കപ്പലുകളെ സുരക്ഷിതമായി പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ടിരുന്ന ‘പ്രോജക്റ്റ് ഫ്രീഡം’ സൈനിക നീക്കം താൽക്കാലികമായി നിർത്തിവെച്ചതായും ട്രംപ് അറിയിച്ചു. എന്നാൽ ഉപരോധം പൂർണമായും പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്ക മുന്നോട്ടുവെച്ച 14 ഇന ധാരണാപത്രം ഇറാൻ പരിശോധിച്ചുവരികയാണെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഇറാൻ തയ്യാറായാൽ ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ചിരിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കാനും അമേരിക്ക തയ്യാറാകാമെന്നാണ് സൂചന.
ആഗോള എണ്ണ വ്യാപാരത്തിലെ ഏറ്റവും നിർണായക സമുദ്രപാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ ഉണ്ടാകുന്ന ഏത് സംഘർഷവും ലോക ഊർജ്ജ വിപണിയെ നേരിട്ട് ബാധിക്കാറുണ്ട്. നിലവിലെ ചർച്ചകൾ സംഘർഷം കുറയാനുള്ള പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഉപരോധം പൂർണമായി പിൻവലിക്കാത്തത് മേഖലയിലെ അനിശ്ചിതത്വം തുടരുന്നുവെന്ന സൂചനയായി വിലയിരുത്തപ്പെടുന്നു. എങ്കിലും ചർച്ചകളിലെ പുരോഗതി ആഗോള എണ്ണ വിപണിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.




