പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ജവാൻ റം ഉത്പാദനം ഇതുവരെ പൂർണതോതിൽ പുനരാരംഭിച്ചിട്ടില്ല. 750 എം.എൽ. (ഫുൾ) കുപ്പികൾക്കും അടപ്പിനും പുതിയ കരാർ നൽകാത്തതാണ് പ്രധാന കാരണം. ഇതുമൂലം സർക്കാരിന് പ്രതിദിനം രണ്ട് കോടിയിലധികം രൂപയുടെ കച്ചവടനഷ്ടം സംഭവിക്കുന്നതായി റിപ്പോർട്ടുണ്ട്.
പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ ഇപ്പോൾ പ്രതിദിനം 40,000 ലിറ്റർ ജവാനാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ, പ്ലാന്റിന്റെ ആകെ ഉത്പാദനശേഷി 90,000 ലിറ്ററാണ്. നിലവിൽ ഒരു ലിറ്റർ കുപ്പികളിലേക്കാണ് മദ്യം നിറയ്ക്കുന്നത്.
750 എം.എൽ. കുപ്പിയും അടപ്പും വിതരണം ചെയ്തിരുന്ന കമ്പനിയുടെ കരാർ ഏപ്രിലിൽ അവസാനിച്ചിരുന്നു. പുതിയ കരാർ സമയത്ത് നൽകാൻ കഴിയാതിരുന്നതിനാൽ ഫുൾ ബോട്ടിലിന്റെ ഉത്പാദനം നിർത്തിവയ്ക്കേണ്ടിവന്നു. കരാറുകാർ ഉയർന്ന വില ആവശ്യപ്പെട്ടതിനെ തുടർന്ന് ജൂൺ 11 മുതൽ ഉത്പാദനം താൽക്കാലികമായി നിർത്തിയിരുന്നു. പിന്നീട് ജൂൺ 25-ന് ഉത്പാദനം വീണ്ടും ആരംഭിച്ചെങ്കിലും ഫുൾ ബോട്ടിലുകളുടെ നിർമാണം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ കാരണം കരാർ പുതുക്കുന്നതിൽ വൈകിയെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, സ്വകാര്യ മദ്യക്കമ്പനികൾക്ക് നേട്ടമുണ്ടാക്കാനാണ് ജവാൻ റം ഉത്പാദനം വൈകിപ്പിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
ഒരു ലിറ്റർ ജവാൻ റമ്മിന് 650 രൂപയാണ് വില. പൂർണശേഷിയിൽ പ്രവർത്തിച്ചാൽ പ്രതിദിനം ഏകദേശം 5.5 കോടി രൂപയുടെ മദ്യമാണ് ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയുക. ജൂണിൽ 10 പ്രവൃത്തി ദിവസങ്ങൾ ഉത്പാദനം പൂർണമായി നിലച്ചതോടെ സർക്കാരിന് ഏകദേശം 55 കോടി രൂപയുടെ കച്ചവടനഷ്ടമുണ്ടായെന്നാണ് കണക്കുകൾ. 750 എം.എൽ. കുപ്പികളുടെ ഉത്പാദനം വീണ്ടും ആരംഭിക്കാൻ സർക്കാർ ഇ-ടെൻഡർ വഴി പുതിയ കരാറുകാരെ കണ്ടെത്തേണ്ടതുണ്ട്.







