ബെംഗളൂരു: ബെംഗളൂരുവിനടുത്തുള്ള നന്ദിഹിൽസിന് സമീപത്തെ ഹോം സ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു ബെനശങ്കരി സ്വദേശിനിയായ സായി സുരഭി (25)യാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ പി.പി. സഞ്ജീത് അലി (28) ചികിത്സയിലാണ്. അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.
കഴുത്തിൽ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം മുറിയിൽ കണ്ടെത്തിയത്. മകളെ സഞ്ജീത് അലി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജീത് അലിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
സംഭവസ്ഥലത്ത് നിന്ന് ഏതാനും ഗുളികകളും ഒരു ഡയറിയും പോലീസ് കണ്ടെടുത്തു. ശനിയാഴ്ച സഞ്ജീത് അലിയാണ് ഹോം സ്റ്റേയിൽ മുറിയെടുത്തതെന്ന് ജീവനക്കാർ പറഞ്ഞു. സുരഭി എപ്പോഴാണ് മുറിയിലെത്തിയതെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.
തിങ്കളാഴ്ചയും മുറി ഒഴിയാത്തതിനെ തുടർന്ന് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ഇരുവരെയും കണ്ടെത്തിയത്. സുരഭി നന്ദി ഹിൽസിലെ മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. സഞ്ജീത് അലി ബെംഗളൂരുവിൽ കാർ ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്.
സംഭവത്തിൽ നന്ദിഗിരിധാമ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.








