പാലക്കാട്: ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ വിജയസാധ്യത ഉണ്ടായിരുന്നിട്ടും താൻ പരാജയപ്പെട്ടതിന് കാരണം വോട്ട് ഡീലാണെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയും ഡിഎംഎഫ് നേതാവുമായ പി.കെ. ശശി ആരോപിച്ചു. യുഡിഎഫിന് ലഭിക്കേണ്ട 11,122 വോട്ടുകൾ ചോർന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മണ്ഡലത്തിൽ ബിജെപിക്ക് ഏകദേശം 17,000 വോട്ടുകളുടെ വർധന ഉണ്ടായതായും, ഇതിന് പിന്നിൽ ആരാണെന്ന് യുഡിഎഫ്, മുസ്ലിം ലീഗ് നേതൃത്വങ്ങൾ പരിശോധിക്കണമെന്നും പി.കെ. ശശി ആവശ്യപ്പെട്ടു. ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) യുഡിഎഫിനൊപ്പം തുടരുമെന്നും, മേയ് 14-ന് വിപുലമായ കൺവെൻഷൻ ചേർന്ന് വിവിധ തലങ്ങളിലുള്ള കമ്മിറ്റികൾ രൂപീകരിക്കുമെന്നും പി.കെ. ശശി അറിയിച്ചു.
സിഎംപി പോലുള്ള സമാന മനസ്കരുമായി ചർച്ചകൾ തുടരുകയാണെന്നും, സിപിഎം വിട്ട് യുഡിഎഫിനൊപ്പം മത്സരിച്ച് വിജയിച്ച ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരുമായി ആശയവിനിമയം നടത്തി ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






