ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, അപൂർവമായ രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയെന്ന് സൂചന. പരസ്പരം രാഷ്ട്രീയമായി വിരോധികളായ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേവലഭൂരിപക്ഷം നേടാൻ വ്യക്തമായ ഒരു കൂട്ടായ്മക്കും കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾക്ക് വേഗം കൂടുന്നത്.
ഈ സാഹചര്യത്തിൽ, നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയെ സർക്കാർ രൂപവത്കരണ പ്രക്രിയയിലേക്ക് ഉൾപ്പെടുത്താനുള്ള സാധ്യതകളുണ്ടായിരുന്നുവെങ്കിലും ഗവർണർ രാജേന്ദ്ര ആർലേക്കർ അതിന് തയ്യാറായില്ലെന്ന വിവരവും പുറത്തുവരുന്നു. ഇതാണ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടാൻ കാരണമായിരിക്കുന്നത്.
ഇതിനിടെ, എഐഎഡിഎംകെ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന ആവശ്യം ഡിഎംകെ മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിൽ മത്സരിച്ച എഐഎഡിഎംകെ–ബിജെപി ബന്ധം തകർന്നാൽ മാത്രമേ പുറത്തുനിന്ന് പിന്തുണ നൽകാൻ കഴിയൂവെന്നാണ് ഡിഎംകെയുടെ നിലപാട്. കൂടാതെ, ഡിഎംകെ നേതൃത്വം നൽകുന്ന സഖ്യത്തിലെ വിസികെ ഉൾപ്പെടെയുള്ള ചെറുകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
രണ്ട് സീറ്റുകൾ നേടിയ വിസികെയെ പിന്തുണയ്ക്കാൻ നേരത്തെ വിജയ് ശ്രമിച്ചിരുന്നുവെങ്കിലും, മന്ത്രിസ്ഥാനം സംബന്ധിച്ച ഡിഎംകെയുടെ ഉപാധികൾ സാഹചര്യത്തെ മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ വിസികെ നിലവിൽ ഡിഎംകെ പക്ഷത്തോട് കൂടുതൽ അടുക്കുന്ന നിലപാടിലാണ്.
അതേസമയം, വിജയ് കോൺഗ്രസ്, സിപിഐ, സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളോടും പിന്തുണ തേടിയിരുന്നു. അഞ്ച് സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായും വിവരം പുറത്തുവരുന്നു.
ആകെ 108 സീറ്റുകൾ നേടിയ വിജയ് നയിക്കുന്ന ടിവികെയ്ക്ക്, 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷമായ 118 സീറ്റുകൾ നേടാൻ കൂടുതൽ പിന്തുണ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഡിഎംകെ 59 സീറ്റും എഐഎഡിഎംകെ 47 സീറ്റും നേടിയിട്ടുണ്ട്. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.






