ആലപ്പുഴ: ജില്ലയിൽ ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ പനി കേസ് സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ 65-കാരിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ അവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്യൂലക്സ് കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ് വെസ്റ്റ് നൈൽ പനി. ദേശാടന പക്ഷികളിൽ കാണുന്ന വൈറസ് കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് പകരുന്നതാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൊതുക് നിവാരണവും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതുമാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ശുദ്ധജലത്തിലും വെള്ളക്കെട്ടുകളിലും ക്യൂലക്സ് കൊതുകുകൾ പെരുകാൻ സാധ്യതയുള്ളതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.
പനി, തലവേദന, പേശിവേദന, തലചുറ്റൽ, ഛർദി, ഓർമ്മക്കുറവ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാതെയും പോകാം. എന്നാൽ ഗുരുതരമായ സാഹചര്യങ്ങളിൽ തലച്ചോറിനെ ബാധിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നും, കൊതുകുകടി ഒഴിവാക്കുകയാണ് ഏറ്റവും നല്ല പ്രതിരോധമെന്നും അധികൃതർ അറിയിച്ചു. കൊതുകുവല ഉപയോഗിക്കൽ, ശരീരം മൂടുന്ന വസ്ത്രം ധരിക്കൽ, കൊതുക് പ്രതിരോധ ലേപനങ്ങൾ ഉപയോഗിക്കൽ തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.






