കോട്ടയം: ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് മാറി ഓട്ടോ ഡ്രൈവറുടെ കാൽ തല്ലി ഒടിച്ചു. മറവൻതുരുത്ത് ഇലവുംപറമ്പ് ഇ.ആർ. അരുണിന്റെ (30) വലതുകാലിനാണ് പരിക്ക്. സംഭവത്തിൽ പരിക്കേറ്റ അരുണിനെ ആദ്യം വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാവിലെ മറവൻതുരുത്ത് പഞ്ചായത്ത് ജംഗ്ഷനിലാണ് സംഭവം നടന്നത്. പാലാംകടവിൽ നിന്ന് മറവൻതുരുത്തിലേക്കു വന്ന ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തിരിക്കുന്നതിനിടെ പിന്നാലെ എത്തിയ സ്കൂട്ടർ യാത്രക്കാരുമായി തർക്കമുണ്ടായി.
തുടർന്ന് ബൈക്ക് യാത്രികൻ ഹെൽമെറ്റ് ഉപയോഗിച്ച് ഓട്ടോ ഡ്രൈവറെ ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ വാഴത്തറയിൽ ഫിറോസ് (19), കണ്ടത്തിപ്പറമ്പിൽ ആദിത്യനാഥ് (21) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണ്.




