ടെഹ്‌റാൻ: നയതന്ത്രപരമായ പരിഹാരങ്ങൾ ചർച്ചയാകുന്ന സമയങ്ങളിലൊക്കെയും അമേരിക്ക സൈന്യം സാഹസിക നടപടികളിലേക്ക് നീങ്ങുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വിമർശിച്ചു. ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാന്റെ കടുത്ത പ്രതികരണം.
സമ്മർദ്ദ തന്ത്രങ്ങൾക്ക് ഇറാൻ ഒരിക്കലും വഴങ്ങില്ലെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കാമോ, അല്ലെങ്കിൽ ഇത് ഒരു സമ്മർദ്ദ തന്ത്രമാണോ എന്നും അറാഗ്ചി ചോദിച്ചു. വെള്ളിയാഴ്ച ഇറാനിയൻ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകൾ യുഎസ് സേന ആക്രമിച്ചതായി റിപ്പോർട്ടുണ്ട്.
ഉപരോധം ലംഘിച്ചതിന്റെ പേരിലാണ് നടപടി സ്വീകരിച്ചതെന്ന് യുഎസ് വാദിക്കുന്നു. നിലവിൽ 70-ത്തിലധികം ടാങ്കറുകൾ ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതും യുഎസ് തടഞ്ഞതായി പറയുന്നു. അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആരോപിച്ചു.
എന്നാൽ ഇറാനിയൻ എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് ആദ്യം ആക്രമണം നടത്തിയതത് യുഎസ് ആണെന്ന് ഇറാൻ സൈന്യം തിരിച്ചടിച്ചു. മിനാബ് തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തിൽ നാവികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം തുടരുന്നതിനിടയിലും വെടിനിർത്തൽ കരാർ ഔപചാരികമായി ലംഘിക്കപ്പെട്ടിട്ടില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്.
ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. ലോക എണ്ണ–വാതക ഗതാഗതത്തിന്റെ പ്രധാന മാർഗമായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള വിപണിയിൽ ഇന്ധനവില ഉയരാൻ കാരണമായിട്ടുണ്ട്.




