കൊച്ചി: അവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി കാസർഗോഡ് സ്വദേശി നജീബ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. കല്ലത്രാസ് മെഡിക്കൽ ടൂറിസം എന്ന വെബ്സൈറ്റ് വഴിയാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നജീബിന്റെ ഭാര്യ റഷീദ ഉൾപ്പെടെ ആറുപേർ നേരത്തേ അറസ്റ്റിലായിരുന്നു.
ഇതിന് മുൻപായി കുന്നത്തുനാട് കുമാരപുരം മോറയ്ക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കാവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. കൂടാതെ ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നിലവിൽ റിമാൻഡിലാണ്.
അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് മാസങ്ങളായി പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. എറണാകുളം റൂറൽ മേഖല കേന്ദ്രീകരിച്ച് വലിയ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരവും പരാതികളും ലഭിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയത്. ഇതാണ് പിന്നീട് നജീബിലേക്കും സംഘത്തിലേക്കും എത്തിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി പള്ളിക്കര കേന്ദ്രീകരിച്ച് സംഘം പ്രവർത്തിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
എംപിമാർ, എംഎൽഎമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകൾ ഉപയോഗിച്ച് വ്യാജരേഖകൾ ഉണ്ടാക്കി അനധികൃതമായി അവയവക്കച്ചവടം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ആറു സംഘങ്ങളായി തിരിഞ്ഞ് പെരുമ്പാവൂർ, ആലുവ, പുത്തൻകുരിശ്, മുനമ്പം സബ് ഡിവിഷനുകളിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര സൺ കമ്യൂണിക്കേഷൻ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ എംഎൽഎ, എംപി എന്നിവരുടെ പേരിലുള്ള വ്യാജ ലെറ്റർപാഡുകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജ രേഖകൾ തുടങ്ങിയവയും കണ്ടെത്തി.






