ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ഡിഎംകെ വിമർശനം ഉയർത്തി. ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചതിനെ “അവഹേളനം” എന്നാണ് ഡിഎംകെ ആരോപിച്ചത്. ഇത് തന്നെയാണോ “മാറ്റം” എന്ന് എംപി പി വിൽസൺ ചോദിച്ചു. ഇതിനിടെ, ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ വിജയ്യെ പരിഹാസ സ്വരത്തിൽ അഭിനന്ദിച്ച് സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു. വിജയ് സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തിയ പ്രസംഗത്തിലെ വിമർശനങ്ങൾക്ക് മറുപടിയായാണ് സ്റ്റാലിന്റെ പ്രതികരണം.
ഖജനാവിൽ പണം ഉണ്ടെന്നും “പണം ഇല്ല” എന്ന് പറഞ്ഞ് തുടങ്ങരുതെന്നും സ്റ്റാലിൻ കുറിപ്പിൽ പറഞ്ഞു. കോവിഡ്, പ്രളയം, കേന്ദ്രസർക്കാരിന്റെ അവഗണന എന്നിവ അതിജീവിച്ചാണ് ഡിഎംകെ സർക്കാർ അഞ്ച് വർഷം ഭരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയതായും അനുവദനീയമായ പരിധിക്കുള്ളിൽ മാത്രമേ കടമെടുത്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിലെ ബജറ്റിൽ തന്നെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിയതാണെന്നും അതിന് ശേഷം വാഗ്ദാനങ്ങൾ നൽകിയതാണോ എന്നും വിജയ്യോട് സ്റ്റാലിൻ ചോദിച്ചു. വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കരുതെന്നും വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കാമെന്ന് തങ്ങളോടൊപ്പം നിങ്ങൾക്കും മനസിലാകും എന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ് മുഖ്യമന്ത്രിയായ ശേഷം സ്റ്റാലിൻ നേരിട്ട് അദ്ദേഹത്തിന്റെ പേര് എടുത്ത് പ്രതികരിക്കുന്നത് ഇതാദ്യമായാണ്. പോസ്റ്റിൽ വിജയ്യുടെ ഔദ്യോഗിക അക്കൗണ്ട് ടാഗ് ചെയ്തായിരുന്നു സ്റ്റാലിന്റെ കുറിപ്പ് പങ്കുവെച്ചത്.






