മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി നടപ്പിലാക്കുന്നതിൽ വൻ ക്രമക്കേടുകൾ നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 45 പദ്ധതികളിലൂടെയാണ് ജില്ലാ പഞ്ചായത്തിന് 85.63 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. അപാകതകൾ കണ്ടെത്തിയ 26 പദ്ധതികൾക്കായി ചെലവഴിച്ച 10.28 കോടി രൂപയുടെ ചെലവ് ഓഡിറ്റ് വിഭാഗം തടഞ്ഞു. ഈ തുകയ്ക്ക് വ്യക്തമായ വിശദീകരണം നൽകാത്ത പക്ഷം ഉത്തരവാദികളിൽ നിന്ന് പണം തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
തിരൂർ-പൊന്നാനി പുഴയിലെ മണ്ണെടുപ്പ് പദ്ധതിയാണ് പ്രധാന വിവാദമായി മാറിയത്. ബോട്ട് സർവീസിന് സാധ്യതാ പഠനം നടത്താതെയാണ് 10 കോടിയിലധികം രൂപ ചെലവഴിച്ച് മണ്ണെടുത്തതെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. ഇതിനെ പാഴ്‌ച്ചെലവായും റിപ്പോർട്ട് വിലയിരുത്തുന്നു. ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തനം നടത്തിയതും അളവുപുസ്തകത്തിൽ തെറ്റായ വിവരങ്ങൾ ചേർത്ത് കരാറുകാരന് പണം നൽകിയതും ഗുരുതര ക്രമക്കേടുകളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പട്ടികവർഗ ഫണ്ട് വിനിയോഗിക്കാത്തത് മൂലം പൊതുവിഭാഗം ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ നഷ്ടമായതായും റിപ്പോർട്ടിൽ പറയുന്നു. വണ്ടൂർ ചേതന ആശുപത്രിയിലെ പേ വാർഡ് നിർമ്മാണം, സ്കൂളുകളിലെ മോഡുലാർ ശുചിമുറികൾ, വയോജന പാർക്ക് നിർമ്മാണം എന്നിവയിലും അധികച്ചെലവും ക്രമക്കേടുകളും കണ്ടെത്തി. ചെയ്യാത്ത പ്രവൃത്തികൾക്കുപോലും പണം നൽകിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാൻ, കേരളോത്സവം, എസ്പിസി പരിശീലനം തുടങ്ങിയ പദ്ധതികളിലും സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചതായി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.






