ചെന്നൈ:തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ പ്രമുഖ നേതാക്കളായ എസ്.പി. വേലുമണിയും സി.വി. ഷൺമുഖവും രംഗത്തെത്തിയത് തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സർക്കാരിന് പിന്തുണ അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് നേരിട്ടെത്തി ഇരുനേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ അണ്ണാഡിഎംകെ പാർട്ടി ഓഫീസിലെത്തിയാണ് മുഖ്യമന്ത്രി നേതാക്കളെ കണ്ടത്. ബുധനാഴ്ച നിയമസഭയിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ഭൂരിപക്ഷം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. സംസ്ഥാനത്തിന്റെ വികസനത്തിന് വിജയ് സർക്കാർ തുടരേണ്ടത് അത്യാവശ്യമാണെന്നും തങ്ങളുടെ വിഭാഗം സർക്കാരിന് പൂർണ്ണ പിന്തുണ നൽകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സി.വി. ഷൺമുഖം വ്യക്തമാക്കി.
എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തോട് വിയോജിപ്പുള്ള വലിയൊരു വിഭാഗം എംഎൽഎമാർ വേലുമണിക്കും ഷൺമുഖത്തിനുമൊപ്പമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 30 എംഎൽഎമാരുടെ പിന്തുണയാണ് ഷൺമുഖം പക്ഷം അവകാശപ്പെടുന്നത്. നിയമസഭയിൽ നിലവിൽ 120 അംഗങ്ങളുടെ പിന്തുണയുള്ള വിജയ് സർക്കാരിന്, ഈ 30 വിമത എംഎൽഎമാരുടെ കൂടി പിന്തുണ ലഭിക്കുന്നതോടെ അംഗബലം 150 ആയി ഉയരും. ഇതോടെ സർക്കാരിന്റെ ഭൂരിപക്ഷം സുരക്ഷിതമാകുകയും എഐഎഡിഎംകെയിൽ വലിയൊരു പിളർപ്പിന് വഴിതെളിയുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 164 സീറ്റുകളിൽ വെറും 47 എണ്ണത്തിൽ മാത്രമാണ് എഐഎഡിഎംകെയ്ക്ക് വിജയിക്കാനായത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം ഇതോടെ പരസ്യമായിരിക്കുകയാണ്.
അതേസമയം, വിജയ് സർക്കാരിനെ പിന്തുണച്ചതിനെത്തുടർന്ന് അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) തങ്ങളുടെ ഏക എംഎൽഎയായ എസ്. കാമരാജിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനാണ് കാമരാജിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. സർക്കാരിന് പിന്തുണ നൽകാനുള്ള കാമരാജിന്റെ തീരുമാനം പാർട്ടി നയങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അണ്ണാഡിഎംകെയിലെയും മറ്റ് പാർട്ടികളിലെയും ഈ കൂറുമാറ്റങ്ങളും പിന്തുണയും വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ഭരണഘടനാപരമായ മാറ്റങ്ങൾക്ക് കാരണമായേക്കും. നിലവിലെ സാഹചര്യത്തിൽ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് വിജയ് സർക്കാരിന് അനായാസം മറികടക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






