തിരുവനന്തപുരം: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും പ്രകടനവും വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളത്തിന് മികച്ച മുന്നേറ്റം. ഇക്കാര്യം മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കേരളം കഴിഞ്ഞ വർഷത്തെ ‘പ്രചേസ്ത-3’ വിഭാഗത്തിൽ നിന്ന് ഉയർന്ന ഗ്രേഡായ ‘പ്രചേസ്ത-2’ വിഭാഗത്തിലേക്ക് മുന്നേറി. സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനങ്ങളുടെ പ്രകടന നിലവാരം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ് പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ്.
കേരളത്തിന്റെ മൊത്തം പി.ജി.ഐ സ്കോർ കഴിഞ്ഞ വർഷം 594.2 ആയിരുന്നത് ഇത്തവണ 687.7 ആയി ഉയർന്നു. ചുരുങ്ങിയ കാലയളവിനിടെ 93.5 പോയിന്റിന്റെ വർധനവാണ് സംസ്ഥാനം നേടിയത്.ദേശീയതലത്തിൽ പഞ്ചാബ്, ചണ്ഡീഗഡ് എന്നിവയ്ക്കൊപ്പമാണ് കേരളം ഉയർന്ന ഗ്രേഡിൽ ഇടം നേടിയിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ രംഗത്തെ പഠന നിലവാരവും അടിസ്ഥാന സൗകര്യ വികസനവും മെച്ചപ്പെടുത്താൻ സർക്കാർ നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ശിവൻകുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെയും മികച്ച വിദ്യാഭ്യാസ പദ്ധതികളിലൂടെ ഈ നേട്ടം കൈവരിക്കാനായതും എൽ.ഡി.എഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






