മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. തിരുവാലി കൊളക്കാട്ടിരി പുല്ലുകണ്ടം മൂലത്ത് വീട്ടിൽ എം. സഫീർ (43)നെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജി കെ.എസ്. വരുണാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക കഠിന തടവും അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
വിക്ടിം കോമ്പൻസേഷൻ പദ്ധതിപ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദേശം നൽകി. ശിക്ഷയ്ക്ക് പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. 2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പല ദിവസങ്ങളിലും ഓട്ടോറിക്ഷയിൽ വെച്ച് ശാരീരികമായി ഉപദ്രവിച്ചെന്നും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷൻ വാദം.
എടവണ്ണ പൊലീസ് ഇൻസ്‌പെക്ടർ ഇ. ബാബുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 22 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.എൻ. മനോജ് ഹാജരായി.






