ഭോപ്പാൽ: മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. വ്യാഴാഴ്ച നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് തൊഴിലാളികൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. നിലവിൽ 23 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമ അനിൽ മാളവ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനും ഉത്തരവിട്ടു.
സംസ്ഥാനത്ത് ഗൺപൗഡർ മാഫിയ ശക്തമായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ചൈനയിൽ നിന്ന് ഗൺപൗഡർ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നു.
വിമർശനം ശക്തമായതോടെ മുഖ്യമന്ത്രി മോഹൻ യാദവ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഫോടനം നടന്ന ഫാക്ടറിക്ക് കഴിഞ്ഞ ഡിസംബറിലാണ് ലൈസൻസ് ലഭിച്ചത്. ഈ മാസം ആറിനാണ് ലൈസൻസ് പുതുക്കി നൽകിയിരുന്നത്. ഫാക്ടറി ഉടമയ്ക്ക് ബിജെപി നേതാക്കളുടെ പിന്തുണയുണ്ടെന്നും 40ലധികം പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇവിടെ ജോലിക്ക് നിയോഗിച്ചിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. ജില്ലാ മജിസ്‌ട്രേറ്റിനെ സസ്‌പെൻഡ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.






