ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിനെതിരെ ഓൺലൈൻ ഭക്ഷണ-സാധന വിതരണ, ടാക്സി മേഖലയിലെ ഗിഗ് തൊഴിലാളികൾ ഇന്ന് അഞ്ച് മണിക്കൂർ പണിമുടക്കുന്നു. ‘ദി ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസ് വർക്കേഴ്‌സ് യൂണിയൻ’ ആഹ്വാനം ചെയ്ത പണിമുടക്ക് ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് നടക്കുന്നത്.
സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്റ്റോ, ഓല, യൂബർ തുടങ്ങിയ ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികൾ ആപ്പുകൾ ലോഗ് ഔട്ട് ചെയ്താണ് പ്രതിഷേധത്തിൽ പങ്കുചേരുന്നത്. കഴിഞ്ഞ ദിവസമാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം മൂന്ന് രൂപ വരെ വർധിപ്പിച്ചത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിയും മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളർ വരെ ഉയർന്നതാണ് ഇന്ത്യയിലും വിലവർധനയ്ക്ക് കാരണമായത്. ഇതോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 97.77 രൂപയും ഡീസൽ വില 90.67 രൂപയുമായി ഉയർന്നു. ഹൈദരാബാദ് ഉൾപ്പെടെ ചില നഗരങ്ങളിൽ പെട്രോൾ വില 110 രൂപ കടന്നതായി റിപ്പോർട്ടുകളുണ്ട്.
ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയും അടുത്തിടെ വർധിച്ചിരുന്നു. രാജ്യത്തെ ഏകദേശം 1.2 കോടി ഗിഗ് തൊഴിലാളികളെ ഈ ഇന്ധനവിലവർധന നേരിട്ട് ബാധിച്ചുവെന്ന് യൂണിയൻ ആരോപിക്കുന്നു.
സ്വന്തം വാഹനങ്ങളിൽ ഇന്ധനം ചെലവിട്ട് ഡെലിവറി ചെയ്യുന്ന തൊഴിലാളികൾക്ക് നിലവിലെ വരുമാന ഘടനയിൽ തുടരാൻ കഴിയില്ലെന്ന് യൂണിയൻ പ്രസിഡന്റ് സീമ സിങ് പറഞ്ഞു. കടുത്ത ചൂടിൽ ദീർഘസമയ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഇന്ധനച്ചെലവായി മാറുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനാൽ കിലോമീറ്ററിന് കുറഞ്ഞത് 20 രൂപ നിരക്ക് നിശ്ചയിക്കണമെന്നതടക്കം സേവന നിരക്കുകൾ പുതുക്കണമെന്ന് യൂണിയൻ ആവശ്യപ്പെടുന്നു. ഇന്ധനവില വർധനയ്ക്കനുസരിച്ച് വരുമാനത്തിൽ സ്വയം മാറ്റം വരുത്തുന്ന സംവിധാനം കേന്ദ്ര സർക്കാരും കമ്പനികളും നടപ്പിലാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. പണിമുടക്കിനെ തുടർന്ന് പ്രധാന നഗരങ്ങളിൽ ഓൺലൈൻ ഡെലിവറി, ക്യാബ് സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടു.






