ന്യൂഡൽഹി: യുക്രെയ്ൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായി. ഹരിയാന ഭിവാനി ജില്ലയിലെ ഝാൻജ്ര ബാസ് സ്വദേശി ദീപക് ദുഡ്ഡി (20)യെയാണ് ജൂലൈ രണ്ട് മുതൽ കാണാതായത്. പോർച്ചുഗീസ് കപ്പലിലെ ജീവനക്കാരനായ ദീപക് കപ്പലിൽ നിന്ന് കടലിലേക്ക് വീണതാകാമെന്നാണ് സംശയം.
സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. കാണാതാകുന്നതിന് ഒന്നര മണിക്കൂർ മുമ്പ് വരെ ദീപക് വീട്ടുകാരുമായി സംസാരിച്ചിരുന്നതായും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം.
ജൂലൈ രണ്ടിന് ഒഡെസയ്ക്ക് സമീപം കപ്പലിൽ ഡ്യൂട്ടിയിലിരിക്കെയാണ് ദീപക്കിനെ കാണാതായതെന്ന് കപ്പലിന്റെ ഉടമസ്ഥരായ തുർക്കി കമ്പനി അയച്ച ഇ-മെയിലിൽ അറിയിച്ചതായി കുടുംബം പറഞ്ഞു. ജൂലൈ അഞ്ചിനാണ് കുടുംബത്തിന് വിവരം ലഭിച്ചത്. തെരച്ചിൽ നടത്തിയെങ്കിലും രാത്രിയോടെ തെരച്ചിൽ അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഷിപ്പിംഗ് കമ്പനിയുമായി പലതവണ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിശദീകരണം ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദീപക്കിനെ കാണാതായത്. കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമായിരുന്നു ദീപക്കെന്നും ബന്ധുക്കൾ പറഞ്ഞു.
ദീപക്കിനെ കണ്ടെത്തുന്നതിനായി കുടുംബം ഭിവാനി-മഹേന്ദ്രഗഡ് എംപി ധരംബീർ സിങ്ങിനെ സമീപിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് എംപി കത്ത് നൽകി.
യുക്രെയ്നിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട അധികൃതരുമായും ഏകോപിപ്പിച്ച് തെരച്ചിൽ ശക്തമാക്കണമെന്നും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കപ്പലിലെ സിസിടിവി ദൃശ്യങ്ങൾ, യാത്രാ രേഖകൾ, മറ്റ് ജീവനക്കാരുടെ മൊഴികൾ തുടങ്ങിയ തെളിവുകൾ സംരക്ഷിക്കണമെന്നും എംപി ആവശ്യപ്പെട്ടു.













